Saturday 2 July 2011

പി ശശിക്കൊരു സിന്ദാബാദ്!



അങ്ങനെ പി.ശശിയും സിപിഎമ്മിന് പുറത്തായി. കേരളരാഷ്ട്രീയം ഒന്നുലയേണ്ടതായിരുന്നു, ഉലച്ചില്‍ പോയിട്ട് ഒരു ഉലക്കയും സംഭവിച്ചില്ല. ശശി പോലും ഇത്രയോ ഉള്ളോയെന്ന് പ്രതികരിച്ച് ചോന്നകൊടി കൊണ്ടു തലമറച്ച് പാര്‍ട്ടിക്കു പിറകില്‍ ഒളിച്ചു നില്‍ക്കുന്നു.
    അല്ലാ, ആരായിരുന്നു ഈ ശശി...? തൊണ്ണൂറുകളില്‍ സഖാവ് നായനാര്‍ കേരളം ഭരിക്കുമ്പോള്‍ ആ ആപ്പീസ് കയ്യാളിയിരുന്നത് ഈ സഖാവിന്‌റെ കനപ്പെട്ട കൈകളാണെന്നു പറയുന്ന പിന്തിരിപ്പന്‍മാരുണ്ട്. എന്നാല്‍
കുലംകുത്തികളും നയവ്യതിയാനക്കാരും കണ്ട പോക്കണംകേടൊക്കെ ഉണ്ടാക്കിയപ്പോള്‍ മ്മടെ കണ്ണൂരില് പാര്‍ട്ടിയെ മുന്നില്‍ നിന്നു നയിച്ച സഖാവാണെന്ന കാര്യത്തില്‍ ഒരു പിബിയും പുനരാലോചനയ്ക്കു വരില്ല.
     പിന്നെവിടെയാണ് പിഴച്ചത്. എന്തുകൊണ്ടാണ് ഈ സഖാവിനെ നിങ്ങള്‍ എക്‌സിറ്റ് അടിച്ചുവിട്ടത്. അറിയാമല്ലോ, രാഘവന്‍, ഗൗരിയമ്മ, ചെറിയാന്‍, അപ്പുക്കുട്ടന്‍ തുടങ്ങി എം.ആര്‍. മുരളി വരെയുള്ളവര്‍ പുറത്തേക്കു പോയ നാളുകള്‍, അതിന്‌റെ അലകള്‍...അതൊന്നും മ്മടെ ശശി സഖാവിന്‌റെ കാര്യത്തില്‍ ഇല്ലാതെ പോയതെന്തേ...സസ്‌പെന്‍ഷന്‍ മതിയെന്ന സെക്രട്ടേറിയേറ്റ്വാശിയെ കണ്ണൂരിലെ സഖാക്കള്‍ തന്നെ എതിര്‍ത്തു തോല്‍പിച്ചതെന്തേ... ഇങ്ങനെ ചില ചോദ്യങ്ങള്‍ ഏതെങ്കിലും വിവരദോഷികള്‍ ചോദിച്ചാല്‍ പൊന്ന്യത്തെയും ചൊകഌയിലെയും ചമ്മണാംപന്തിയിലെയും പാവം ബ്രാഞ്ച് സെക്രട്ടറിമാര്‍ എന്തു മറുപടി പറയും....പോട്ടെ....രോഗപീഡകള്‍ അലട്ടിയ ഒരു സഖാവിന് അവധി അനുവദിച്ചിട്ട് ഒടുവില്‍ പടിയടച്ചു പിണ്ഡം വയ്ക്കുകയോ... ഒന്നു മുള്ളാനിരിക്കുന്നതിലും വേണ്ടേ ഒരു നുള്ള് യുക്തി.
    എം.വി. രാഘവനെ പുറത്താക്കിയ നാളുകളില്‍ രാഘവനെതിരെ അലറിവിളിച്ച വിഎസ് പോലും ഒരിടത്തും രാഘവന്‌റെ വ്യക്തിജീവിതത്തെ തൊട്ടില്ല. ഇവിടെ പുറത്താക്കാന്‍ അച്ചാരം കൊടുത്ത വല്യാമ്മാവന്‌റെ ഗമയിലാണ് വിഎസിന്‌റെ ഗംഭീരന്‍ പ്രകടനം.... പുറത്തായ ശശിയോ അകത്തുള്ള സഖാക്കളോ ഉശിരുള്ളവരെന്ന് അറിയാന്‍ ഒരു പാര്‍ട്ടിസമ്മേളനം കൂടി ദാ പടിക്കല്‍ വന്നു നില്‍പ്പുണ്ട്...ബക്കറ്റില്‍ തുട്ടിട്ട് സ്വീകരിച്ചാലും....

ശ്രീ പപ്പനാവാ നിനക്കിട്ടും പാര!


ശ്രി പത്മനാഭന്‌റെ നാലു ചക്രം കിട്ടാന്‍ പണ്ടുള്ളോരു പെട്ട പാട് ഓര്‍ത്താല്‍ പെറ്റ തള്ള സഹിക്കൂല... അക്കാലമൊക്കെ പോയ്...മുട്ടേന്നു വിരിയുന്ന പിള്ളേര് ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന കാലമാണിത്.ഇവിടെ കഥ അതൊന്നുമല്ല.അനന്തപുരിയിലെ അറകള്‍ തുറന്നപ്പോള്‍ കിട്ടിയ എമണ്ടന്‍ നിധിശേഖരത്തെ കുറിച്ച് കിനാവ് കണ്ടാണ് കണ്ടവന്‍മാരൊക്ക ഇപ്പോ നേരം വെളുപ്പിക്കുന്നത്. 

   വേട്ടയാടലും അധികാരപ്രമത്തതയും കൂടെ അരക്കഴഞ്ച് കാരുണ്യവും ഒത്തിണങ്ങിയ രാജവംശത്തിന്‌റെ ശിഷ്ടം വന്ന വംശാവലിയിലെ ഒരു നൂറ് തമുറയ്‌ക്കെങ്കിലും സ്വര്‍ണത്തേരില്‍ ഉരുളാനുള്ള ഉരുപ്പടിയാണ് ഇപ്പോ വാരി വലിച്ചു പുറത്തിട്ടിരിക്കുന്നത്. ഇതൊക്കെ ഇനി ഏവനു ഫലപ്പെടുമെന്ന് ആദരവായ കോടതി അരുളണം. സിപിഎം പോളിറ്റ് ബ്യുറോ റിപ്പോര്‍ട്ട് ചെയ്യുംപോലെ അത്രയെളുപ്പത്തില്‍ ഇ പണ്ടാര വകയുടെ തോതും വലിപ്പവും കണക്കു കൂട്ടാനാവതെ വിഷമിക്കുന്ന ന്യുസ് അവറുകാരുടെ വിഷമം കൂടെ നാം കാണണം.
   ഇക്കണ്ട സ്വര്‍ണപ്പടിവാര്‍ത്തകളൊക്കെ ഉണ്ടാവുന്നതിനും മുന്‍പ് രാജവംശത്തിന്‌റെ തിരുമൂക്കായി വാണരുളിയിരുന്ന സര്‍ സിപിയെ ഇന്നേരം ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ആവോ... തനിക്കിരിക്കാന്‍, തനിച്ചിരിക്കാനൊരു സാമ്രാജ്യം സ്വപ്‌നം കണ്ട സിപി അന്നതൊക്കെ പറഞ്ഞത് ഇന്നു മന്‍മോഹന്‍ പോലും കൊതിക്കും ഈ ഉരുപ്പടിയൊക്കെ മനസ്സില്‍ വച്ചിട്ടാവാമെന്ന് അടിയനു തോന്നിയതില്‍ കുറ്റം പറയരുത്.
  ഇതിപ്പോള്‍ വെറുമൊരു സ്വര്‍ണപ്രശ്‌നം മാത്രമല്ലാതാകുന്നത് രാജാധികാരരവും നടപ്പുജനാധിപത്യവും തമ്മില്‍ ഒരു സമ്മന്തം കൂടി ഉള്ളതുകൊണ്ടാണ്. സിപി ഓടി പിന്നെ ഇന്ത്യാമഹാരാജ്യത്തിനു വഴങ്ങി തിരുവിതാംകൂര്‍ കേരളമായി വളര്‍ന്നെങ്കിലും ഇക്കൊച്ചു രാജ്യത്തോടും കിരീടമില്ലാത്ത രാജ്യത്തോടും തിരോന്തോരുത്തുകാര്‍ക്കു നിര്‍വ്യാജമായ ഒരു റെസ്‌പെക്ട് കിടപ്പുണ്ട്. അതിനാലേത്രേ കോട്ടാരക്കെട്ടിനകത്തെ വക്കാണം കോടതിയിലെത്തിയിട്ടും ജനം കണ്ടഭാവം നടിക്കാതിരുന്നത്. എന്തായാലും അറകള്‍ ഒന്നൊന്നായി വലിച്ചു പുറത്തിടുമ്പോള്‍ മലയാളിയുടെ കുശുമ്പ് കൂടെ പുറത്തുചാടുന്നു. അറയുടെ പൊന്നുംവില പത്രത്തില്‍ വായിച്ചും ചാനലുകളില്‍ കണ്ടും കൊതി വിട്ട ചിലരുടെ കമന്‌റുകള്‍ കൂടി.

ഒന്ന്- ഇവന്‍മാര്‍ക്കിത് കേസും വഴക്കുമില്ലാതെ പകുത്ത് എടുത്തുടാരുന്നോ

രണ്ട്- ദൈവമേ ആ കണക്കെടുപ്പ് സംഘത്തില്‍ ഒരു പണി കിട്ടിയിരുന്നെങ്കില്‍

മൂന്ന്- നിധി അളക്കുന്നവന്‍മാര് കുറച്ച് അമുക്കിക്കാണും, ചക്കരക്കൊടത്തില്‍ കയ്യിട്ടാല്‍ നക്കാത്തവരുണ്ടോ..

നാല്- സായിപ്പിനെ പറ്റിക്കാന്‍ ഒളിപ്പിച്ചത് പൊന്നുതമ്പുരാനേ അതിനേക്കാള്‍ വലിയ കാട്ടുകള്ളന്‍മാര്‍ക്കാണല്ലോ നീ വച്ചത്

അഞ്ച്- അല്ലെങ്കില്‍ തന്നെ സ്വസ്ഥത ഇല്ലാത്ത ആ ചാണ്ടിച്ചായന്‍ ഇനി എന്നാ ചെയ്യുവാവോ..

ആറ്- അല്ലേലും എറിയാന്‍ അറിയുന്നോന്‌റെ കയ്യില്‍ ദൈവം കോല് കൊടുക്കത്തില്ലല്ലോ....ഹും.....!